കോപ്പ അമേരിക്കയിൽ ഇക്വഡോറിനെ തോൽപിച്ച് സെമി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് അർജന്റീന. പെനാൽറ്റി ഷൂട്ടൌട്ടിൽ രണ്ടിനെതിരെ നാല് ഗോളിനായിരുന്നു അർജന്റീനയുടെ ജയം. ഷൂട്ടൌട്ടിലെ ആദ്യ കിക്ക് നായകൻ ലിയണൽ മെസ്സി പാഴാക്കുന്നത് അമ്പരപ്പോടെയാണ് ആരാധകർ കണ്ടത്.
മെസ്സിയുടെ കിക്ക് പോസ്റ്റിൽ തട്ടി തെറിക്കുകയായിരുന്നു. ഇതിന് ശേഷം ഇക്വഡോറിന്റെ രണ്ട് കിക്കുകൾ തട്ടിയകറ്റിയ എമിലിയാനോ മാർട്ടിനസാണ് അർജന്റീനയെയും മെസ്സിയെയും രക്ഷിച്ചത്. ഷൂട്ടൌട്ടിൽ ഏഞ്ചൽ മെന , അലൻ മിൻഡ എന്നിവരുടെ കിക്കുകളാണ് എമി മാർട്ടിനസ് തട്ടിയകറ്റിയത്. ജൂലിയൻ അൽവാരസ്, അലക്സിസ് മക് അലിസ്റ്റർ, ഗോൺസാലോ മോണ്ടിയേൽ, നിക്കോളാസ് ഓട്ടമെൻഡി എന്നിവർ ഷൂട്ടൌട്ടിൽ അർജന്റീനയ്ക്കായി കിക്കുകൾ ലക്ഷ്യത്തിൽ എത്തിച്ചു.
ചിലിക്കെതിരായ മത്സരത്തിൽ പരിക്കേറ്റ മെസ്സി അവസാന ഗ്രൂപ്പ് മത്സരത്തിൽ കളിച്ചിരുന്നില്ല. ഇക്വഡോറിനെതിരെ ആദ്യ ഇലവനിൽ തിരികെ എത്തിയ മെസ്സിക്ക് പതിവ് ഫോമിലേക്ക് ഉയരാൻ കഴിഞ്ഞിരുന്നില്ല. ആകെ 32 തവണ മാത്രമാണ് മെസ്സി പന്ത് ടച്ച് ചെയ്തത്. 90 മിനിറ്റും കളിച്ചിട്ടും 2011ന് ശേഷം ആദ്യമായാണ് ഇത്രകുറച്ചുമാത്രം മെസ്സി പന്ത് തട്ടുന്നത് ആദ്യമായിട്ടാണ്. 2021ലെ കോപ്പയിലും 2022ലെ ലോകകപ്പിലുമെല്ലാം മെസ്സിയാണ് മുഴുവൻ കളിയും നിയന്ത്രിച്ചിരുന്നത്. എന്നാൽ ഇക്വഡോറിനെതിരായ മത്സരത്തിൽ ഗോൾ നേടാനോ ഗോൾ അവസരം ഒരുക്കാനോ മെസ്സിക്ക് കഴിഞ്ഞില്ല.
0 അഭിപ്രായങ്ങള്‍