യൂറോ കപ്പിൽ നാടകീയ വിജയത്തോടെയാണ് സ്പെയ്ൻ സെമി ഫൈനലിലേക്ക് മുന്നേറിയത്. ക്വാർട്ടർ ഫൈനൽ പോരാട്ടം നിശ്ചിത സമയത്ത് ഓരോ ഗോളടിച്ച് സമനിലയിൽ. ജർമ്മനിയുടെ സമനില ഗോൾ കളിതീരാൻ ഒരുമിനിറ്റ് ഉള്ളപ്പോഴായിരുന്നു. എക്സ്ട്രാ ടൈം അവസാനിക്കാൻ ഒരുമിനിറ്റ് ഉള്ളപ്പോഴായിരുന്നു സ്പെയ്ന്റെ വിജയഗോൾ.
പകരക്കാരനായി ഇറങ്ങിയ മിഖേൽ മൊറിനോ ആയിരുന്നു സ്കോറർ. ഡാനി ഓൽമോയുടെ പാസിൽ നിന്നു അതിമനോഹരമായ ഹെഡറിലൂടെ ആയിരുന്നു മൊറേനോയുടെ ഗോൾ. വായുവിൽ ഉയർന്ന് കാലുകൾ വിടർത്തി പന്ത് തലകൊണ്ട് പോസ്റ്റിലേക്ക് ചെത്തിയിട്ടപ്പോൾ ജർമ്മനിക്ക് തിരിച്ചുവരാൻപോലും സമയം ബാക്കിയില്ലായിരുന്നു. ഗോൾ നേടിയ ശേഷം മൊറിനോയുടെ ഗോൾ ആഘോഷമാണിപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം.
ഗാലറിക്ക് നേരെ നെഞ്ചുവിരിച്ചുനിന്ന ശേഷം കോർണർ ഫ്ലാഗിന് വലം വച്ചായിരുന്നു മൊറിനോയുടെ സെലിബ്രേഷൻ. സ്പെയ്നുവേണ്ടി അഞ്ചാംമത്സരത്തിനിറങ്ങിയ മൊറേനോയുടെ ആദ്യ ഗോളായിരുന്നു ഇത്. റയൽ സോസിഡാഡ് താരമായ മൊറിനോയുടെ ഈ ആഘോഷം കണ്ടപ്പോൾ പഴമക്കാരുടെ മനസ്സിലേക്ക് ഒരു ദൃശ്യം ഓടിയെത്തി. കൃത്യമായി പറഞ്ഞാൽ 33 വർഷം പിന്നിലുള്ള ദൃശ്യം. 1991ൽ സ്റ്റുട്ടഗർട്ടിലെ ഇതേവേദിയിൽ ഒസസൂനതാരം ഏഞ്ചൽ മൊറിനോ ഗോൾനേടിയ ശേഷം ഇതുപോലെ കോർണർ ഫ്ലാഗിന് വലംവച്ചിരുന്നു.
ഇതേ ഏഞ്ചലിന്റെ മകനാണ് മികേൽ. സ്റ്റുർട്ട്ഗർട്ടിനെതിരെ യുവേഫ കപ്പ് രണ്ടാംപാദത്തിലായിരുന്നു ഏഞ്ചലിന്റെ ഗോളും ആഘോഷവും.. മൂന്ന് പതിറ്റാണ്ടിനിപ്പുറം യൂറോകപ്പിന്റെക്വാർട്ടർ ഫൈനലിൽ സ്പെയ്ന്റെ നിർണായക ഗോൾ നേടിയ ശേഷം മികേലിന് ഇതേ ഗോളാഘോഷം ഓർമ്മവന്നുവെന്നതും കൌതുകം.
മാത്രമല്ല, തന്റെ അച്ഛന് നൽകാവുന്ന ഏറ്റവും വലിയ സമ്മാനംകൂടിയാണ് മികേൽ കളിക്കളത്തിൽ ഗോളിലൂടെയും ആഘോഷത്തിലൂടെയും കാഴ്ചവച്ചത്. ഇതാവട്ടെ സ്പെയ്നെ സെമിയിലേക്ക് നയിച്ച ശേഷവും.
0 അഭിപ്രായങ്ങള്‍