നാഗ്പൂർ : കലാശപ്പോരിൽ കിരീടം കൈവിട്ടെങ്കിലും രഞ്ജി ട്രോഫിയിൽ അഭിമാന നേട്ടവുമായി കേരള സംഘം. ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫിയിൽ കേരളം റണ്ണേഴ്സ് അപ്പായി. മല്സരം സമനിലയിൽ അവസാനിച്ചതോടെ ആദ്യ ഇന്നിങ്സ് ലീഡിൻ്റെ മികവിൽ വിദർഭ കിരീടം സ്വന്തമാക്കുകയായിരുന്നു. ഇത് മൂന്നാം തവണയാണ് വിദർഭ രഞ്ജി ട്രോഫി കിരീടം നേടുന്നത്. രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടർന്ന വിദർഭ ഒൻപത് വിക്കറ്റിന് 375 റൺസെടുത്ത് നില്ക്കെ മല്സരം അവസാനിപ്പിക്കുകയായിരുന്നു.
നാല് വിക്കറ്റിന് 249 റൺസെന്ന നിലയിൽ അവസാന ദിവസം ബാറ്റിങ് തുടങ്ങിയ വിദർഭയ്ക്ക് ചെറിയ ഇടവേളയിൽ തന്നെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെട്ടത് കേരളത്തിന് നേരിയ പ്രതീക്ഷ നല്കി. 135 റൺസെടുത്ത കരുൺ നായർ ആയിരുന്നു ആദ്യം മടങ്ങിയത്. ആദിത്യ സർവാടെയാണ് കരുൺ നായരെ പുറത്താക്കിയത്. തൊട്ടു പിറകെ നാല് റൺസെടുത്ത ഹർഷ് ദുബെയെ ഏദൻ ആപ്പിൾ ടോമും 25 റൺസെടുത്ത അക്ഷയ് വാഡ്കറെ ആദിത്യ സർവാടെയും മടക്കി. എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന ദർശൻ നൽഖണ്ഡെുടെ പ്രകടനം വിദർഭയ്ക്ക് കരുത്തായി. ദർശനും അക്ഷയ് കാർനെവാറും ചേർന്ന എട്ടാം വിക്കറ്റിൽ 48 റൺസ് പിറന്നു. അക്ഷയ് കാർനെവാർ 30ഉം നചികേത് ഭൂട്ടെ മൂന്നും റൺസെടുത്ത് മടങ്ങിയെങ്കിലും ദർശൻ നാഖണ്ഡെയ 51 റൺസുമായി പുറത്താകാതെ നിന്നു. വിദർഭ ഒൻപത് വിക്കറ്റിന് 375 റൺസെന്ന നിലയിൽ മല്സരം അവസാനിപ്പിക്കുയായിരുന്നു. കേരളത്തിന് വേണ്ടി ആദിത്യ സർവാടെ രണ്ടാം ഇന്നിങ്സിൽ നാല് വിക്കറ്റുകൾ വീഴ്ത്തി.
സീസണിൽ ഉടനീളം കാഴ്ച വച്ച മികച്ച പ്രകടനവുമായി തലയുയർത്തി തന്നെയാണ് നാഗ്പൂരിൽ നിന്ന് കേരളത്തിൻ്റെ മടക്കം. ഒരു മല്സരം പോലും തോല്ക്കാതെയാണ് കേരളം നോക്കൌട്ടിലേക്ക് മുന്നേറിയത്. പഞ്ചാബ്, ഉത്തർപ്രദേശ്, ബീഹാര്‍ തുടങ്ങിയ കരുത്തന്മാർക്കെതിര വിജയവും സ്വന്തമാക്കി. സമ്മർദ്ദഘട്ടങ്ങളിൽ പൊരുതി മുന്നേറി കശ്മീരിനും ഗുജറാത്തിനുമെതിരെ അവിശ്വസനീയ പ്രകടനവുമായി ഫൈനലിലേക്ക്. ഫൈനലിലും കരുത്തരായ വിദർഭയ്ക്കെതിരെ മികച്ച പ്രകടനമാണ് കേരളം കാഴ്ച വച്ചത്. ചില കേരള താരങ്ങളുടെ വ്യക്തിഗത മികവുകളും ഈ സീസണിൽ ശ്രദ്ധേയമായി. 12 ഇന്നിങ്സുകളിൽ നിന്ന് ഒരു സെഞ്ച്വറിയടക്കം 635 റൺസ് നേടിയ മുഹമ്മദ് അസറുദ്ദീനാണ് കേരളത്തിന് വേണ്ടി ഈ സീസണിൽ ഏറ്റവും റൺസ് നേടിയത്. തൊട്ടുപിറകിൽ രണ്ട് സെഞ്ച്വറിയടക്കം 628 റൺസുമായി സൽമാൻ നിസാറുമുണ്ട്. ബൌളിങ് നിരയിൽ 40 വിക്കറ്റുകളുമായി ജലജ് സക്സേനയും 31 വിക്കറ്റുകളുമായി ആദിത്യ സർവാടെയുമാണ് മുന്നിൽ.
തിങ്കളാഴ്ച രാത്രിയോടെ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന കേരള ടീമിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ വൻ സ്വീകരണമാണ് പദ്ധതിയിട്ടിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് ജയേഷ് ജോർജ്, സെക്രട്ടറി വിനോദ് എസ് കുമാർ എന്നിവർ ടീമിനെ തിരികെ കൊണ്ടുവരാൻ നാഗ്പൂരിലെത്തിയിട്ടുണ്ട്. ചൊവ്വാഴ്ച്ച നടക്കുന്ന അനുമോദന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
0 അഭിപ്രായങ്ങള്‍